ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം

ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം


ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം 

ശാപമെന്ന പദത്തിന് ആഗ്രഹിച്ചത് മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ , ഉടന്‍ പ്രതികരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ , മനുഷ്യന്‍ പ്രയോഗിയ്ക്കുന്ന നീചവാക്കുകളായി മാത്രമേ പലര്‍ക്കും അറിയൂ. എന്നാല്‍ ജ്യോതിഷ പ്രകാരം പദത്തിനപ്പുറം ആഴത്തിലുളള അര്‍ത്ഥ വ്യാപ്തി ശാപത്തിനുണ്ട്.

ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്. ഇതൊരു ശാപമായി ജയിച്ചെന്നഹങ്കരിയ്ക്കുന്ന വ്യക്തിയ്ക്കു മേല്‍ പതിയും. നിരപരാധികളായ പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്ന ഈ നൂറ്റാണ്ട് സ്ത്രീ ശാപത്തിന്റെ ഒരു കൂമ്പാരമായി മാറികൊണ്ടിരിയ്ക്കുന്നു. പീഡിപ്പിയ്ക്കുന്ന പുരുഷനുമേല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു ഖഡ്ഗം പോലെ ഈ ശാപം വന്നു ചേരും. ഒരു പക്ഷെ ആ വ്യക്തിപോലുമറിയാതെ. നിയമത്തിന്റെ പഴുതുകളിലൂടെ താല്‍ക്കാലികമായി രക്ഷ നേടിയാലും, സ്ത്രീ ശാപം വീട്ടാക്കടമായി നിലനില്‍ക്കും.

വിശ്വാസിയാണെങ്കില്‍ , ഒരു പക്ഷെ തന്റെ ക്ഷീണാവസ്ഥയുടെ കാരണം തേടി ഏതെങ്കിലും ഒരു ജ്യോത്സ്യനെ സമീപിയ്ക്കുമ്പോള്‍ , പ്രശ്‌നവശാല്‍ മാത്രമേ അതു തെളിയൂ. പാര്‍ത്ഥസാരഥിയ്ക്കു മാത്രമേ ആ ശാപത്തില്‍ നിന്ന് വ്യക്തിയെ മോചിപ്പിയ്ക്കാനാകൂ. ഏഴാം ഭാവത്തിലേയ്ക്ക് ഗുളിക ദൃഷ്ടിയോ, യോഗമോ വരികയോ, 5 ആം ഭാവത്തിനോ, ഭാവാധിപനോ അഷ്ടമ ബന്ധം വരികയോ ചെയ്താല്‍ , ഏതൊരു ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ , അവള്‍ പോലും അറിയാതെ അയാളെ പിന്‍തുടരുന്നെന്ന് പറയാനാകും.

ഇനിയുമുണ്ട് ശാപങ്ങള്‍ നിരവധി - പിതൃശാപം, മാതൃശാപം, ബ്രാഹ്മണശാപം, ഗുരുശാപം.

"ഷഷ്‌ഠേശോ നവമേ രിപൗനവമപഃ പിതൃര്‍വ്വാഗുരോ
പൂര്‍വ്വേഷാമഥ വാത്മന സ്വ വിഷയം വിജ്ഞേയമപ്രീണനം "

9 ആം ഭാവാധിപനോ, പിതൃകാരകനായ രവിയ്‌ക്കോ ജാതകവശാലോ പ്രശ്‌നവശാലോ, 6 ആം ഭാവ ബന്ധം കണ്ടാല്‍ ആ വ്യക്തി മൂലം, പിതാവു അതികഠിനമായ ദുഃഖം അനുഭവിയ്ക്കുന്നുണ്ടെന്ന് പറയാം. രവിയുടെ സ്ഥാനത്ത് ഗുരു ആണെങ്കില്‍ ബ്രാഹ്മണരേയും, ഗുരുക്കന്മാരേയും പറയാം. ജീവിച്ചിരിയ്ക്കുന്ന പിതാവാണെങ്കില്‍ , അദ്ദേഹത്തിന് വേണ്ട ശുശ്രഷ സഹായങ്ങള്‍ ചെയ്ത് മനഃസന്തോഷം വരുത്തുന്നതിലൂടെ ശാപമോക്ഷം നേടാം. അല്ലെങ്കില്‍ പിതൃശ്രാദ്ധകര്‍മ്മം, തിലഹവനം തുടങ്ങിയ കര്‍മ്മങ്ങളിലൂടെ മുക്തി നേടാം. ഗുരുസ്ഥാനീയരേയോ, ബ്രാഹ്മണരേയോ നിന്ദിയ്ക്കുകയോ, അപമാനിയ്ക്കുകയോ ചെയ്യുമ്പോള്‍ അവരുടെ മനസ്സ് മുറിപ്പെടുന്ന അവസ്ഥയുണ്ടാകും. ഇതും ഒരു ശാപമായി വ്യക്തി ഏതെങ്കിലും ഒരു ഘട്ടത്തില്‍ അനുഭവിയ്‌ക്കേണ്ടി വരും. ഗുരുസ്ഥാനീയരെ ഉചിതമായി സന്തോഷിപ്പിയ്ക്കുതിലൂടേയും, ബ്രാഹ്മണ ഭോജനം,ദക്ഷിണ, വസ്ത്രം എന്നിവ നല്‍കി അവരുടെ അനുഗ്രഹം വാങ്ങുന്നതിലൂടെ ശാപം മോക്ഷം സിദ്ധിയ്ക്കും.

ഇതേപോലെ നാലാം ഭാവാധിപനോ, കാരകനോ ആയ ചന്ദ്രന് ആറാം ഭാവബന്ധം വന്നാല്‍ മാതാവിനേയോ, മാതൃസ്ഥാനീയരായവരേയോ നിന്ദിയ്ക്കുക മൂലം അവരുടെ ശാപം വ്യക്തിയ്ക്കുമേല്‍ പതിച്ചിട്ടുണ്ടെന്ന് പറയാം. അവരുടെ ക്ഷീണാവസ്ഥയില്‍ വേണ്ട ശുശ്രുഷ സഹായങ്ങള്‍ ചെയ്ത് ശാപമോക്ഷം നേടാം. മരിച്ചവരാണെങ്കില്‍ ബലികര്‍മ്മാദികളിലൂടേയും.

തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഭാര്യയെ നിഷ്‌ക്കരുണം അവഗണിയ്ക്കുന്നവരും വേദനിപ്പിയ്ക്കുന്നവനും ശാപം പേറുന്നുണ്ടെന്നറിയില്ല. പിഞ്ചു ബാല്യങ്ങളെ വിധിയുടെ കൈയിലേല്പിച്ച് സ്വസുഖം തേടി പോകുന്ന മാതാവു ശാപത്തിന്റെ ഒരു കൂമ്പാരം തന്നെ തലയിലേറ്റുന്നു. ആത്മഹത്യ എല്ലാറ്റില്‍ നിന്നും മോചനമായി കണക്കാക്കുന്നവര്‍ , വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അന്യഥാത്വം പേറുന്ന കുട്ടികളുടെ ശാപം, മോക്ഷം കിട്ടാത്ത ആത്മാക്കളായി അലഞ്ഞു തിരിയില്ലേ ?

സര്‍പ്പശാപം 

ഒരു കുടുംബത്തില്‍ ഒന്നിലധികം തലമുറകളില്‍ സന്തതിനാശം ഉണ്ടാകുകയോ സന്താനങ്ങള്‍ അനപത്യാ ദുഃഖത്തിന് അടിപ്പെടുകയോ, കുടുംബത്തിനുതന്നെ സുകൃതക്ഷയം ഉണ്ടാകുകയോ ചെയ്യുന്നത് നിശ്ചയമായും സര്‍പ്പ ദോഷം കൊണ്ടാണ്. "സര്‍പ്പശാപസുതക്ഷയ" എന്നൊരു വാക്കു തന്നെ ജ്യോതിഷ ഗ്രന്ഥത്തില്‍ ഉണ്ട്. കുടുംബശ്രേയസ്സിന് ഒരിയ്ക്കല്‍ കാരണഭൂതരായിരുന്ന ഈ നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്ക്കുന്വോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്ക്കാനിടവരും. വ്യക്തികള്‍ പോലും അറിയാതെ അവന്റെ തലമുറയിലേയ്ക്ക് പടര്‍്ന്നു കയറുന്ന ഈ രോഗത്തിന് മെഡിക്കല്‍ സയന്‍സില്‍ ഒരു പേരേയുളളു. ' skin diseases' . നാഗങ്ങളുടെ മുട്ടകള്‍ നശിയ്ക്കാനിടയായാല്‍ ആ കുടുംബത്തില്‍ സന്തതിനാശം ഉണ്ടാകും. സര്‍പ്പവുമായി ബന്ധപ്പെടുന്ന ജ്യോതിഷത്തിലെ ഏക ഗ്രഹം രാഹു മാത്രമാണ്. രാഹുവിന്റെ ഭാവത്തിലെ അനിഷ്ഠ സ്ഥിതി, ബാധക സ്ഥിതി, പാപഗ്രഹബന്ധം ഇവ മൂലം പ്രശ്‌നത്തില്‍ സര്‍പ്പദോഷം എങ്ങനെ സംഭവിച്ചെന്ന് പറയാനാവും. മനസ്സറിയാതെ ഈ സ്ഥലം വിലയ്ക്ക് വാങ്ങി ഗൃഹനിര്‍മ്മാണം നടത്തുന്ന അന്യമതസ്ഥരിലേയ്ക്ക് പോലും ഈ ശാപം പടര്‍ന്ന് കേറും.
നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ തിരിച്ചറിയൂ 
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയൂ
പുരാണങ്ങളുടെ ഉപോല്‍ ബലകത്തോടെ ശാപത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത് ഏറെ അനുചിതമെന്ന് തോന്നുന്നതിനാല്‍ അവയെക്കുറിച്ച് ചുരുക്കത്തില്‍ പ്രതിപാദിയ്ക്കുന്നു.

നായാട്ടിനിറങ്ങിയ ദശരഥമഹാരാജാവ് രാത്രിയുടെ യാമങ്ങളിലെപ്പോഴൊ, അരുവിയില്‍ നി്ന്നു ജലം മണ്‍കുടത്തില്‍ പകര്‍ന്ന മുനികുമാരനെ ശബ്ദ വിന്യാസത്താല്‍ , "അംഭസ്സ് തുമ്പിക്കൈയിലേന്തുന്ന കരിവീരനെന്ന് ധരിച്ച് അമ്പെയ്തു. ആര്‍ക്കും പറ്റാവുന്ന നിര്‍ദ്ദോഷമായ ഒരപരാധം. അന്ധരായ ആ മുനികുമാരന്റെ മാതാപിതാക്കളുടെ ശാപം, തന്റെ പ്രിയ പുത്രനായ ശ്രീരാമന്റെ വിരഹത്തിലൂടെയും തദ്വാരായുണ്ടായ മരണത്തിലൂടെയും ദശരഥന് അനുഭവിയ്‌ക്കേണ്ടി വന്നു.

ധര്‍മ്മ സംസ്ഥാപനത്തിനായി, തന്റെ അകമഴിഞ്ഞ ഭക്തനായ ബാലിയെ, ഒളിയമ്പെയ്ത് കൊന്ന ശ്രീരാമന്‍ , ആ ശാപവും പേറി ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനായി അവതരിച്ചു. ശാപത്തിന്റെ പിടിയില്‍ നി്ന്നു മുക്തനാകാന്‍ , താനുള്‍പ്പെടുന്ന യാദവ വംശം മുഴുവന്‍ ഭഗവാന്‍ ശാപമോക്ഷത്തിനായി തീറെഴുതി. ക്ഷണിച്ചു വരുത്തിയ ഗാന്ധാരീ ശാപവും ഈ വംശനാശത്തിനാക്കം കൂട്ടി.

ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊളളട്ടെ നായാട്ടിനിറങ്ങിയ പരീക്ഷിത്ത് മഹാരാജാവ് വന മദ്ധ്യത്തില്‍ തപസ്സു ചെയ്തിരുന്ന മുനി, തന്നെ ബഹുമാനിയ്ക്കാത്തതിനാല്‍ അതൃപ്തി തോന്നി, അമ്പിന്റെ കരവിരുതാല്‍ ആ മുനിയുടെ കഴുത്തില്‍ ചുറ്റിയിട്ട മൃതനായ പാമ്പ്, തക്ഷകനെന്ന ഉഗ്രമൂര്‍ത്തിയായി അദ്ദേഹത്തെ തന്നെ ഗ്രസിച്ചില്ലെ ? മരണത്തില്‍ നി്ന്നു സ്വയം രക്ഷനേടാന്‍ അദ്ദേഹം സ്വീകരീയ്ക്കാത്ത മാര്‍ഗ്ഗങ്ങളുണ്ടോ ? എന്നിട്ടും മുനിശാപം ഫലിയ്ക്കുക തന്നെ ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയ മഹാരാജാവു അച്ഛന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെ ഹിംസിയ്ക്കാന്‍ കരുതിക്കൂട്ടി ചെയ്ത സര്‍പ്പ സത്രത്തിന്റെ പരിണത ഫലം എന്തായിരുന്നു. തക്ഷകന്‍ വധിയ്ക്കപ്പെട്ടില്ല, പകരം മഹാവ്യാധിയാല്‍ ഉഴലുന്ന ജനമേജയ മഹാരാജാവിനെയാണ് പിന്നീട് ലോകം കണ്ടത്. സര്‍പ്പ ശാപത്തിന്റെ പരിണിതഫലം അതിദാരുണവും ഭയാനകവും ക്രൂരവും വാക്കുകള്‍ക്കതീതവുമാണ്.

കലിയുഗത്തില്‍ , സ്വയം രാജാക്കന്മാരെന്ന് വിലയിരുത്തുന്ന നിസ്സാരരായ മനുഷ്യര്‍ , കരുതിക്കൂട്ടിയോ പ്രേരണയാലോ ചെയ്ത് കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ എത്ര എത്ര ശാപ വചസ്സുകള്‍ നമുക്കു നേടിത്തരും

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗണപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം